ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
വടക്ക് കരിയൂര്‍ മംഗലം പ്രദേശം, തെക്ക് വണ്ടകപ്പള്ളി തോട്, കിഴക്ക് പുളിമൂട് ഉച്ചേത്തറ തോട്, പടിഞ്ഞാറ് ആറ്റുമുഖം തരിശ്ശ് കായല്‍ എന്നിവയാണ്. രാജ ഭരണകാലത്ത് എട്ട് കുടുംബക്കാരാണ് ഈ ഗ്രാമ ഭരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമമായതിനാല്‍ ഇവിടുത്തുകാര്‍ക്ക് യാത്ര എന്നും ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. പണ്ട് കമ്പനി വള്ളങ്ങളെയാണ് യാത്രാ വാഹനമായി ഉപയോഗിച്ചിരുന്നത്. അദ്ധ്വാനശീലരായ ഗ്രാമീണര്‍ക്ക് വള്ളങ്ങളില്‍ യാത്ര അന്ന് ആയാസകരമായിരുന്നില്ല. തുടര്‍ന്നിങ്ങോട്ട് സ്വകാര്യ ബോട്ട് സര്‍വ്വീസുകളും പിന്നിട് സര്‍ക്കാര്‍വക ബോട്ട് സര്‍വ്വീസുകളും വരികയാണുണ്ടായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറോടെയാണ് കുട്ടനാടിനെ കീറിമുറിച്ചു കടന്നു പോകുന്ന പള്ളിക്കൂട്ടുമ്മ - നീലംപേരൂര്‍ റോഡിന്‍റെ ഭാഗമായി രണ്ടര കിലോമീറ്ററോളം റോഡ് കാവാലം ഗ്രാമത്തില്‍ കൂടി കടന്നു പോകുന്നതിന് നടപടിയായത്. കായല്‍ രാജാക്കന്‍മാരുടെ ദേശമായി അറിയുന്ന ഈ ഗ്രാമത്തില്‍ പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങള്‍വച്ചശേഷം വെള്ളം വറ്റിക്കാനുള്ള നീരാവിയന്ത്രം പ്രവര്‍ത്തിപ്പിച്ചത്. ജോര്‍ജ് ബ്രണ്ണന്‍ സായിപ്പിന്‍റെ നേതൃത്വത്തില്‍ മണ്ണെണ്ണ കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് മാറ്റത്തിന് തുടക്കം കുറിച്ചത്.
കാര്‍ഷിക സംസ്കാരത്തിന്‍റെ വിളഭൂമിയായ ഈ ഗ്രാമത്തിലെ രണ്ട് പ്രമുഖ കുടുംബക്കാര്‍ (ചാലയില്‍ കുടുംബവും മുരിയ്ക്കും മൂട്ടില്‍ കുടുംബവും) കൃഷിയിടങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. ഇന്ന് കൃഷി നിലങ്ങളായി നമ്മള്‍ കാണുന്ന നെല്‍ പാടങ്ങള്‍ രൂപപ്പെടുത്തുന്നതിന് അവർ വഹിച്ച പങ്കിനോടൊപ്പം തന്നെ അശ്രാന്തം പണിയെടുത്ത പരിശ്രമികളായ ആയിരക്കണക്കിന് തൊഴിലാളികളും അവര്‍ക്ക് വഴികാട്ടിയായി നിന്നവരുമുണ്ട്. അതില്‍ മുരിക്കന്‍-കായല്‍ രൂപപ്പെടുത്തല്‍ ആശയത്തിന് പ്രവൃത്തിരൂപം നല്‍കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ പള്ളി വാതുക്കല്‍ പോത്തന്‍മാത്യൂ(മാത്തച്ചന്‍) വിന്‍റെ പേര് എടുത്തുപറയേണ്ടതാണ്. കാവാലം പഞ്ചായത്തിലെ 1370 ഏക്കര്‍ വരുന്ന രാമരാജപുരം കായലാണ് ആദ്യമായി ചാലയില്‍ ഇരുവി രാമകൃഷണപണിക്കര്‍ മുന്‍കൈ എടുത്തു കുത്തിച്ചെടുത്തത്. രാജഭരണകാലത്താണ് കായലുകളൊക്കെ കുത്തിയെടുത്തത്. ഇതിന് മുന്നോട്ട് വന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അവര്‍ ചെയ്തു കൊടുത്തിരുന്നതായും പറയുന്നു. ഭൂപരിഷ്ക്കരണ നിയമം നിലവിലില്ലായിരുന്നതിനാല്‍ അന്ന് എത്ര ഏക്കര്‍ ഭൂമി വേണമെങ്കിലും ആര്‍ക്കും കൈവശം വയ്ക്കാമായിരുന്നു. കൃഷിയിടങ്ങള്‍ രൂപപെടുത്തുന്നതിന് പിന്നാലെനിന്ന തൊഴിലാളികള്‍ കൈയ്യും മെയ്യും മറന്ന് പണിയെടുത്തു രൂപപെടുത്തിയ കായല്‍ നിലങ്ങള്‍ ഒടുവില്‍ അവരുടെ വരും തലമുറയ്ക്ക് തന്നെ പ്രയോജനം ചെയ്തു. 1968 ലെ ഭൂപരിഷ്കരണ നിയമത്തിന്‍റെ ഫലമായി 15 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ കൈവശം വയ്ക്കരുതെന്ന നിയമം വരികയും ഭൂരഹിതരായ അനേകം പേര്‍ക്ക് സര്‍ക്കാര്‍ഏറ്റെടുത്ത മിച്ചഭൂമി പതിച്ചു നല്‍കുകയുമാണ് പിന്നിട് ചെയ്തത്.
32000 പറനിലം സ്വന്തമായി കൃഷി ചെയ് 300 കുടുംബങ്ങള്‍ക്ക് നിത്യവും കൃഷിപ്പണി നല്‍കുന്ന ആളായിരുന്നു “കായല്‍ രാജാവ്” എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ്. കാവാലം ഗ്രാമപഞ്ചായത്തു പ്രസിഡന്‍റു കൂടിയായിരുന്ന ഇദ്ദേഹം കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ശാസ്ത്രജ്ഞന്‍മാർക്കുതന്നെ ഇന്ന് അത്ഭുതമുളവാക്കുന്നവയാണ്. കാവാലം - ആലപ്പുഴ കായല്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കുവാന്‍ വേണ്ടി തോട് വെട്ടുന്നതിന് അദ്ദേഹം മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചു. പിതാവിന്‍റെ സഹായവും പ്രചോദനവും കൂടാതെ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന നീലകണ്ഡഠയ്യരുമായുള്ള പരിചയവും മുരിക്കന് കായല്‍ കുത്തിയെടുക്കുന്നതിന് സഹായകമായി. ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവിന്‍റെ ഭരണകാലത്ത് അദ്ദേഹത്തിന്‍റെ സഹായവുംകൂടി കൃഷിയിടം രൂപപെടുത്താന്‍ ലഭിച്ചപ്പോള്‍ കേരളത്തിന്‍റെ നെല്ലറയെന്ന് പേരുകേട്ട കുട്ടനാടന്‍ നെല്‍പ്പാടങ്ങളുടെ കൂടെ റണി ,ചിത്തിര, മാര്‍ത്താണ്ഡം കായലുകളും കൂടി രൂപപെട്ടു. കാവാലം ഗ്രാമത്തില്‍ നിന്നാണ് അന്ന് റാണി, ചിത്തിര കായലുകള്‍ നികത്തിയെടുക്കാന്‍ കൂടുതല്‍ തൊഴിലാളികളെ കൊണ്ടു പോയത്. മുരിക്കന്‍റെ ബന്ധുവായ പള്ളിവാതുക്കല്‍ മാത്തന്‍ മാത്യുവാണ് (മത്തച്ചന്‍) അന്ന് കായല്‍ നികത്തിയെടുക്കാനുള്ള ആശയത്തിന് പ്രായോഗിക രൂപം നല്‍കാന്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയത്. ഈ അനുഭവത്തില്‍ നിന്നായിരിക്കാം സാങ്കേതിക വിദ്യ പരാജയപ്പെട്ട തണ്ണീര്‍മുക്കം ബണ്ടു കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് തച്ചന്‍ നേതൃത്വം കൊടുത്തത്. വിശ്വ വിഖ്യാത നേതൃത്വം നെഹ്റു ട്രോഫി അരങ്ങേറുന്ന പുന്നമടക്കായലിലുള്ള ഐലന്‍റ് രൂപപെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. മുരിക്കും മൂട്ടില്‍ തൊമ്മന്‍ ജോസഫ് കായല്‍ കുത്തിയെടുക്കാന്‍ ആശയവും പണവും ലഭ്യമാക്കിയപ്പോള്‍ തൊഴിലാളികളെകൊണ്ട് പ്രവര്‍ത്തി പഥത്തില്‍ എത്തിച്ചതിന് ഭഗീരഥപ്രയത്നം നടത്തിയത് മത്തച്ചനായിരുന്നു.
മണ്ണിനോടും കൃഷിയോടും ഏറെ ആധിപത്യം കാട്ടിയിരുന്ന മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് ദിവസവും കായലിൽ പോയിരുന്നു. തൊഴിലാളികൾക്കു വൈകുന്നേരങ്ങളിൽ കൂലി നൽകുന്നതും ചിലവേളകളിൽ അദ്ദേഹം തന്നെയായിരുന്നു എന്നും പറയുന്നു. ഒരു വർഷംകൊണ്ടാണ് ചിത്തിരക്കായൽ കുത്തിയെടുത്ത്. രാജഭരണ കാലത്തു കുത്തിയെടുക്കാൻ ലഭിച്ച സഹായങ്ങൾ പരിഗണിച്ചാകാം അന്ന് കായലുകൾക്കൊക്കെ രാജാക്കന്മാരുടെയും മറ്റും പേര് നൽകിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവാണ് ചിത്തിര കായലിലെ തളികയിൽ വിത്തുവിതച്ചു കൃഷിയിറക്ക് ഉത്ഘാടനം ചെയ്‌തത്. രാജ കുടുംബാംഗങ്ങളുടെ പേര് കായലുകൾക് നൽകുക വഴി (റാണി, മാർത്താണ്ഡം എന്നിവക്ക്) മുരിക്കൻ ഒരിക്കലും മറക്കാനാവാത്ത നെൽപ്പാടങ്ങൾക്ക് നാമകരണം ചെയ്യുകയാണെന്ന് ആരും കരുതിയിരിക്കുകയില്ല.
എട്ട് മണിക്കൂറായിരുന്നു അന്ന് തൊഴിലാളികളുടെ പാടത്തെ ജോലി സമയം. ആറ് കൂലിയാന്‍ നെല്ലായിരുന്നു കൂലി നല്‍കിയിരുന്നത്. ഒരു കൂലിയാന്‍ എന്നാല്‍ ഒന്നര നാഴി നെല്ലായിരുന്നു. മൂപ്പന്‍മാരായി നിന്നവര്‍ക്ക് എട്ട് കൂലിയാന്‍വരെ നെല്ല് നല്‍കിയിരുന്നു. ചിത്തിര കായലിലെ ആദ്യ വിളവില്‍നിന്ന് 16 വിളവ് ലഭിച്ചതായിപറയുന്നു. ഒരു പറ നെല്ലിന് ആറേമുക്കാല്‍ ചക്രമായിരുന്നു വില. ഭക്ഷ്യക്ഷാമം രൂക്ഷമായ വേളയില്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുകകൂടി ചെയ്തപ്പോള്‍ നെല്ലിന് വില ലഭിക്കുകയും അത് കൃഷി തുടരുന്നതിന് സഹായകരമാകുകയും ചെയ്തു. 1800 ഏക്കര്‍ വരുന്ന റാണി, ചിത്തിര, മാര്ത്താണ്ഠം കായലുകള്‍ ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ സര്‍ക്കാർ എറ്റെടുത്തു. പിന്നീടത് ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കി. 5 പറ നിലം മുതല്‍ 10 പറ നിലത്തിനുവരെ ഉടമകളായ കര്‍ഷക തൊഴിലാളികള്‍ക്ക് അവരുടെ മുന്‍തലമുറക്കാരുടെ കഠിനാദ്ധ്വാനത്തിലൂടെ സുകൃതം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചു.
പഴയ കാലഘട്ടത്തിലെ നെല്‍പ്പാടങ്ങള്‍ക്ക് ഇന്നത്തേതില്‍ നിന്നും ഏറെ വ്യത്യാസമുണ്ടായിരുന്നു. മുളയും ചവറും ഉപയോഗിച്ച് പുറം വരമ്പ് ബലപ്പെടുത്തിയാണ് അന്ന് നെല്‍ കൃഷി ഇറക്കിയിരുന്നത്. തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും രൂപ്പെട്ടിട്ടില്ലായിരുന്നതിനാല്‍ കൃഷി രീതിയില്‍ കാതലായ മാറ്റമൊന്നുംമില്ലായിരുന്നു. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെയുള്ള കൃഷി രീതിയില്‍ പ്രായോഗിക പരിചയത്തിനായിരുന്നു മുന്‍തൂക്കം. ഞാറ് നടീലിന് ഞാറ്റ്പാട്ട് അന്ന് നിര്‍ബന്ധം പോലെയായിരുന്നു. പാട്ടു പാടുന്ന തൊഴിലാളികള്‍ക്ക് പ്രത്യേകം ഒരു തുകയും നല്‍കി പോന്നൂ. കൊയ്ത്തിനു ശേഷം കര്‍ഷകർ കളങ്ങളില്‍വച്ച് നെല്ല് വില്‍ക്കാറില്ല. വള്ളങ്ങളില്‍ പൊലി വാരിക്കൂട്ടി വീടുകളിലെ നെല്ലറകള്‍ നിറയ്കുക പതിവായിരുന്നു. ഇതില്‍നിന്നു തന്നെ അടുത്ത വര്‍ഷത്തെ വിത്തും കണ്ടെത്താന്‍ പഴയ കര്‍ഷകർ മറന്നില്ല. ഇന്നതിന്‍റെ സ്ഥിതി മാറി ഓരോ കൃഷിക്കും വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും വാങ്ങുന്ന വിത്തിനെ ആശ്രയിച്ചാണ് ഗ്രാമത്തിലെ കര്‍ഷകർ മുന്നോട്ടു പോകുന്നത്.
നെല്‍പാടങ്ങള്‍ രൂപപെടുത്തിയവര്‍ക്ക് കുട്ടനാട്ടിലെ തന്നെ പ്രമുഖ കുടുംബങ്ങളുമായി സൗഹൃദബന്ധമുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് സംഘടനയും അവകാശ ബോധവും വന്നവേളയില്‍ രൂപപ്പെട്ട കാര്‍ഷിക സമരങ്ങളും തൊഴിലാളിസമരവും ഇവിടെയും മാറ്റത്തിന്‍റെ കാറ്റ് വീശാന്‍ പ്രചോദനമായി. തൊഴിലാളികളിലൂടെ നിലം ഉടമകളാകുന്ന ഒരു വ്യവസ്ഥിതി എത്തിയപ്പോള്‍ അത് പുത്തന്‍ കാര്‍ഷിക സംസ്കാരത്തിന് തുടക്കം കുറിച്ചു.
കാവാലം എന്ന കൊച്ചുഗ്രാമത്തെ ലോകനാടക വേദിയില്‍ എത്തിച്ച പത്മവിഭൂഷണ്‍ കാവാലം നാരായണപ്പണിക്കര്‍ നമ്മെ വിട്ടുപിരിഞ്ഞു എന്നുള്ളത് ഈ നാടിനെ ദുഖത്തിലാഴ്ത്തുന്ന ഒന്നാണ്.
നാലു വയസ്സില്‍ ചാലയില്‍ വീട്ടില്‍വെച്ച് അമ്മാവനായിരുന്ന ഇരവി കേശവപ്പണിക്കരുടെ മേല്‍നോട്ടത്തില്‍ മലയാളം അക്ഷരമാല സ്വായത്തമാക്കിയ സര്‍ദാർ. കെ.എം. പണിക്കര്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പാട്ടുകള്‍ ഹൃദിസ്ഥമാക്കുന്നതില്‍ പ്രാഗത്ഭ്യം കാട്ടിയിരുന്നു. അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം തലവടിയിലും കോട്ടയത്തുമാണ് വിദ്ദ്യാഭ്യാസം നടത്തിയത്. പിന്നീട് അദ്ദേഹം മദ്രാസിലും ഓക്സ് ഫോഡിലും പഠനത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് സാഹിത്ത്യ പരമ്പരയില്‍ ഏര്‍പ്പെട്ടത്. പിന്നീടിങ്ങോട്ട് അദ്ദേഹത്തിന്‍റെ ഉയര്‍ച്ചയുടെ കാലഘട്ടമാണ്. 1933 -ലെ പാട്യാല മഹാരാജാവുംമായി ചങ്ങാത്തം സ്ഥാപിച്ചു. 1948- ല്‍ ചൈനയിലെ ഇന്‍ഡ്യന്‍ അംബാസിഡറായി. 1954 ല്‍ സംസ്ഥാന പുനർസംഘടനാകമ്മീഷന്‍ അംഗമായും 1963- ല്‍ മൈസൂര്‍ യൂണിവേഴ്സിറ്റി പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കുട്ടനാടന്‍ നെല്‍പ്പാടങ്ങളും കായലോളങ്ങളും എന്നും അദ്ദേഹത്തിന് ആവേശം പകര്‍ന്നിരുന്ന ഒന്നാണ്. ചാലയില്‍ വീട്ടീല്‍ കെ. എം. പണിക്കര്‍ എത്തിയാല്‍ അന്ന് ഗ്രാമം തന്നെ ഉത്സവലഹരിയില്‍ അമരുമായിരുന്നു. കവികളും കലാകാരന്‍മാരും ആസ്വാദകരും തിങ്ങിക്കൂടി ആട്ടവും, പാട്ടും, തുള്ളലും കൊണ്ട് ഗ്രഹം മുഖരിതമാകുമായിരുന്നു. നാടിനും നാട്ടുകാര്‍ക്കും ഉത്സവമേളമൊരുക്കുന്ന കവികളുടെ സമ്മേളന വേദീകൂടിയായിരുന്നു അന്ന് കര്‍ഷക മൂല കുടുംബമായ ചാലയില്‍ തറവാട്. ഡോക്ടര്‍ കെ. പി പണിക്കരുടെ സേവനങ്ങള്‍ പ്രത്യേകം സ്മരണീയമാണ്. മഹാകവി വള്ളത്തോള്‍ ഉള്‍പ്പെടെയുള്ള പ്രതിഭാധനന്‍മാർ അന്ന് കാവാലം ഗ്രാമത്തില്‍ സര്‍ദാർ കെ. എം. പണിക്കരുമായി സൗഹൃദം പങ്കുവയ്ക്കാന്‍ എത്തിയിരുന്നു എന്ന് പറയുമ്പോള്‍ അന്നത്തെ സാംസ്കാരിക സാമിപ്യം മനസ്സിലാക്കാന്‍കഴിയും. 1929- ല്‍ കെ.എം.പണിക്കര്‍ ഉള്‍പ്പെടെയുള്ള സാഹിത്യകാരന്‍മാര്‍ക്ക് വായനയക്ക് തണലേകിയ കാവാലം ദേശിയ വായനശാല ആന്‍റ്ഗ്രന്ഥശാല രൂപീകൃതമായി. ഗ്രന്ഥശാല സംഘം സ്ഥാപക നേതാവ് കൂടിയായിരുന്ന അന്തരിച്ച പി. എന്‍. പണിക്കരുടെയും കാവാലത്തെ പൊതുപ്രവര്‍ത്തകരുടെയും നിരന്തരപരിശ്രമ ഫലമായാണ് 13-ാം നമ്പരായി രജിസ്റ്റര്‍ചെയ്ത കാവാലം ദേശീയ വായനശാല പ്രവര്‍ത്തനം ആരംഭിച്ചത്. വായനശാല രൂപീകരണത്തിന് നാരായണപ്പണിക്കര്‍ അനുഷ്ഠിച്ച സേവനങ്ങള്‍ സ്മരണീയമാണ്. സർദാർ കെ എം പണിക്കർ, ഡോ.കെ അയ്യപ്പപ്പണിക്കർ, ശ്രീ.കാവാലം നാരായണപ്പണിക്കർ തുടങ്ങിയ വിവിധ സാഹിത്യ സാംസ്‌കാരിക നായികന്മാർക്കും ഈ വായനശാല വായന കേന്ദ്രമായി മാറിയിട്ടുണ്ട്. ഭാരതീയ സാംസ്കാരികത്തെ പറ്റിയും ദ്രാവിഡ സംസ്കാരത്തിന്‍റെ മാനുഷിക മൂല്യത്തെ പറ്റിയും തന്‍റെ പുസ്‌തകങ്ങളിലൂടെ ലോക ജനതയ്ക്കു മനസിലാക്കികൊടുത്ത സർദാർ കെ.എം പണിക്കരുടെ നാമധേയത്തിലാണ് കാവാലം ദേശീയ വായനശാല പുനർനാമകരണം ചെയ്‌തത്. അദ്ദേഹത്തിന്‍റെ പേരിൽ ഒരു അനശ്വര പുരസ്‌കാരം നിലനിർത്തുന്നതിന് തുല്യമാണ് ഇത്. 1963 ൽ ആണ് ലോകാരാധ്യനായ സർദാർ കെ.എം പണിക്കർ അന്തരിച്ചത്.
ചാലയില്‍ കുടുംബത്തിലെ പ്രധാനികളില്‍ ഒരാളായ കേശവപണിക്കർ കാവാലം പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായിരുന്നു. ഇദ്ദേഹം കര്‍ഷക താത്പര്യം വച്ചുപുലര്‍ത്തിയ പ്രമുഖ കര്‍ഷകന്‍തന്നെയായിരുന്നു. ഏറ്റവും ഒടുവില്‍ കുത്തിയെടുത്ത മതി കായലില്‍ അദ്ദേഹത്തിന് ഇപ്പോഴും നിലമുണ്ട്.
ഒരൊറ്റ ആട്ടക്കഥ എഴുതി പ്രസിദ്ധനായ വണ്ടകപ്പള്ളി ഇട്ടിരാരിശ്ശമേനോനും ഈ ഗ്രാമ വാസിയായിരുന്നു. സന്താനഗോപാലം കഥകളി എഴുതി സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തെ ഇന്നും കലാകാരന്‍മാരും പൊതുജനങ്ങളും നാടിന്‍റെ കലാകാരനായി സ്മരിക്കുന്നു. പഴയകാലത്ത് തറവാടുകളോടനുബന്ധിച്ച് കുടുംബക്ഷേത്രങ്ങളും കളരികളും നിലനിന്നിരുന്നു. മുഞ്ഞനാട് തറവാട്ടിലെ കളരിയുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാന്‍കഴിയും.
പ്രസിദ്ധ കവി അയ്യപ്പണിക്കരും കാവാലവുമായുള്ള ബന്ധം അഭേദ്യമാണ്. ഓലിക്കല്‍ തറവാട് അംഗമായ അയ്യപ്പണിക്കർ വിശ്വസാഹിത്യത്തില്‍ അദ്വിതീയസ്ഥാനം അലങ്കരിക്കുന്ന വ്യക്തിയായി മാറിയിട്ടും കാവാലം ഗ്രാമവുമായുള്ള ബന്ധം പുതുക്കിപ്പോന്നിരുന്നു. നമ്മുടെ നാട്ടിലെ കാവാലം എല്‍.പി സ്ക്കൂളില്‍ നിന്നും വിദ്യാഭ്യാസം ആർജ്ജിച്ച് ലോക സാഹിത്യങ്ങളില്‍ തിളങ്ങിയ ഡോക്ടർ അയ്യപ്പപണിക്കര്‍ വിടപറഞ്ഞു എന്നത് കാവാലത്തിന്‍റെ ചരിത്രത്തിലെ തീരാനഷ്ടമാണ്
നാടന്‍ കലകളുടെ ഉപാസകനായി ഇന്നും അറിയപ്പെടുന്ന കാവാലം നാരായണപ്പണിക്കർ നാടകരചനയിലും പുതിയ മാനങ്ങള്‍ കണ്ടെത്തിയ പ്രതിഭയാണ്. കാളിദാസ സമ്മാനം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ക്ക് അര്‍ഹനായ ചാലയില്‍ കുടുംബത്തിലെ അംഗമായ നാരായണപ്പണിക്കര്‍ നാടുമായും വീടുമായുള്ള സംമ്പര്‍ക്കം നിലനിര്‍ത്തി പോന്നിരുന്നു. അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന പോലെ കാവാലം നാരായണ പണിക്കരുടെ മകന്‍ കാവാലം ശ്രീകുമാറും കലാലോകത്തില്‍ തന്നെ, ആകാശവാണിയില്‍ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന്‍റെ ഗാനാലാപനം ഇന്നും ആസ്വാദകര്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്.
കായല്‍ രാജാവായ മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫിന്‍റെ ജീവിതത്തെ അനുസ്മരിപ്പിക്കുംവിധം “കായല്‍ രാജാവ്” എന്ന നോവല്‍ എഴുതി കുട്ടനാട്ടുക്കാരുടെയിടയില്‍ മറക്കാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കാവാലം വിശ്വനാഥക്കുറുപ്പ്. കുട്ടനാടിന്‍റെ പഴമയേയും അന്നത്തെ ജനജീവിതത്തേയും തന്‍റെ കൃതികളിലൂടെ വരച്ചു കാട്ടുന്നതില്‍ ഇദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കാവാലം ഗ്രാമ വ്യവസായിയായ ഇദ്ദേഹത്തിന് കായലും തീരവും കുട്ടനാടന്‍മക്കളും ഹൃദിസ്ഥമാണ്.
കുന്നുമ്മ നിവാസിയായിരുന്ന ബാലചന്ദ്രനും നാടിന്‍റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സാഹിത്യക്കാരനാണ്. പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കുട്ടനാട്ടിലും ആലപ്പുഴയിലും ഉടനീളം ഈ ഗ്രാമവാസികളായ ചിലര്‍ സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരൊക്കെ രാഷ്ട്രീയ നേതാക്കള്‍കൂടിയായിരുന്നതിനാല്‍ ഇന്നും അവരുടെ പേരുകള്‍ മനുഷ്യമനസ്സുകളില്‍ മായാതെ നിലനില്‍ക്കുന്നു.
ഗാനഗന്ധര്‍വന്‍മാരുടെ ചുണ്ടുകളിലും വള്ളംകളി പ്രേമികളുടെ മനസ്സിലും മായാതെ നില്ക്കുന്ന കാവാലം ചുണ്ടന്‍ നാടിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായി നിലനില്ക്കുന്നു. കൊച്ചുപുരക്കല്‍ തൊമ്മന്‍ ജോസഫിന്‍റെ വകയാണ് ചുണ്ടെനെങ്കിലും നാടിന്‍റെ പേരിലാണ് ഈ കളിവള്ളം അറിയപ്പെടുന്നത്. വെള്ളിത്തിരയിലും പുന്നമടക്കായലിലെ ഓളപ്പരപ്പിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കാവാലം ചുണ്ടന്‍ പലതവണ നെഹ്റുട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം, എറണാക്കുളത്തെ ഇന്ദിരഗാന്ധി ട്രോഫി വള്ളംകളി, പുളിങ്കുന്നാറ്റിലെ രാജീവ്ട്രോഫി ജലമേള, കാവാലത്താറ്റില്‍ നടന്ന ശ്രീ ചിത്തിര തിരുനാള്‍ ട്രോഫി എന്നീ മത്സര വള്ളംകളികളില്‍ കാവാലം ജേതാവായിട്ടുണ്ട്. വഞ്ചിപ്പാട്ടു രംഗത്ത് കുന്നുമ്മ അറക്കല്‍ സ്കറിയയും പോട്ടയില്‍ പരമേശ്വരന്‍ പിള്ളയും തുഴച്ചില്‍ക്കാര്‍ക്ക് മറക്കാനാവാത്തവരാണ്
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും തറവാടുകളും ഈ ഗ്രാമത്തിന്‍റെ പാരമ്പര്യം വിളിച്ചോതുന്നു. സാമൂഹ്യമാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള പല പ്രസ്ഥാനങ്ങള്‍ക്കും തുടക്കം കുറിച്ചത് ഈ ഗ്രാമത്തില്‍ നിന്നാണ്. തച്ചു ശാസ്ത്രവിദഗ്ധരായ കാരിക്കശേരി കേശവനും കടമ്പനാട് ഗോവിന്ദനും നാട്ടില്‍ അന്ന് അറിയപ്പെടുന്നവരായിരുന്നു.
കാവാലം ഗ്രാമക്കാരുടെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഒരു പരിധിവരെ നടപടികള്‍ ഉണ്ടായിട്ടുണ്ട് . ആരോഗ്യപരിപാലന രംഗത്ത് രോഗികളെ കിടത്തി ചികത്സിക്കാനുള്ള സൗകര്യം ഇതുവരെ രൂപപ്പെട്ടിട്ടില്ല. ഇതുകൂടാതെ ഹോമിയോ, ആയുര്വേദആശുപത്രികളും പ്രവര്‍ത്തിച്ചുവരുന്നു.